പിതാവ് പ്രതിരോധ സേനയിൽ ചേർന്നെന്ന സംശയത്തെ തുടർന്ന് കുഞ്ഞിനെ വധശിക്ഷയ്ക്ക് വിധേയമാക്കി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ക്രൂരതകൾ തുടരുന്നു. പിതാവ് അഫ്ഗാൻ പ്രതിരോധ സേനയിൽ ചേർന്നെന്ന സംശയത്തെ തുടർന്ന് കുഞ്ഞിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതാണ് പുതിയതായി വരുന്ന റിപ്പോർട്ട്. തഖർ പ്രവിശ്യയിലാണ് സംഭവമെന്ന് അഫ്ഗാനിലെ സ്വതന്ത്ര മാധ്യമമായ പഞ്ച്ഷീർ ഒബ്‌സർവർ റിപ്പോർട്ട് ചെയ്തു. താലിബാനെതിരായ പോരാട്ടത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന വടക്കൻ സഖ്യത്തിലെ സൈനികന്‍റെ മകനോടാണ് താലിബാൻ പ്രതികാരം തീർത്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രതിരോധ സേനയുമായി ബന്ധമുള്ളവരെ താലിബാൻ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അവർ തങ്ങളുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും സംശയാസ്പദമായ ഫോട്ടോ കണ്ടാൽ ആ വ്യക്തിയെ കൊല്ലുകയും ചെയ്യുന്നുവെന്ന്− പ്രദേശവാസികൾ പറയുന്നു.