മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യൺ ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം. എഫ്ബിഐയുടെ കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും 12 വർഷമായി സാജിദ് മിർ സ്വൈരവിഹാരം നടത്തുകയാണ്.
'2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദിയാണ് സാജിദ് മിര്‍. ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് മില്യൺ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്യുന്നു' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷന്‍ മാനേജറായിരുനനു സാജിദ് മിര്‍. പദ്ധതി നടപ്പാക്കുന്നതിലും തയ്യാറെടുപ്പുകളിലും മിറിന് വ്യക്തമായ പങ്കുണ്ട്. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011ല്‍ കേസെടുത്തിട്ടുണ്ട്. 2011 ഏപ്രില്‍ 22ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2019 ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു.
2008 നവംബര്‍ 26നാണ് കടൽമാർഗമെത്തിയ പത്ത് ലഷ്‌കര്‍ ഭീകരവാദികള്‍ മുംബൈയുടെ പല ഭാഗങ്ങളിലായി ആക്രമണം നടത്തിയത്. താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.