വെല്ലുവിളിയായി ശബരിമല ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം


തിരുവനന്തപുരം: ശബരിമലയിൽ ആശങ്കയായി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം. ദേവസ്വം ബോർഡ് ജീവനക്കാർക്കും പോലീസുകാർക്കും ഇടയിലെ രോഗബാധയാണ് വെല്ലുവിളിക്കുന്നത്. ഇതുവരെ 14 പേർക്കാണ് സന്നിധാനത്തും പമ്പയിലും ആയി കോവിഡ് 19 സ്ഥിരീകരിച്ചത്.

ശ്രീകോവിലിന് തൊട്ടുമുന്നിലെ തിടപ്പള്ളിയിൽ ജോലിചെയ്തിരുന്ന ദേവസ്വം ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നുണ്ട്. കീഴ് ശാന്തി ഉൾപ്പെടെ ഉള്ളവരുമായി സമ്പർക്കത്തിൽ വരുന്ന ആൾക്കാണ് രോഗബാധ ഉണ്ടായത്. ക്ഷേത്രത്തിനുള്ളിലേക്കുള്ള നിവേദ്യം തയ്യാറാക്കുന്നത് തിടപ്പള്ളിയിൽ ആണ്. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചൊവ്വാഴ്ച ഇദ്ദേഹം നാട്ടിൽ പോയിരുന്നു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് ഉണ്ടെന്ന് വ്യക്തമായത്. ഇതോടെ നിലവിൽ ജോലിയിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെയും നിരീക്ഷണത്തിൽ ആക്കി. ശബരിമലയിൽ ഡ്യൂട്ടി മജിസ്ട്രേട്ടിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതും ആശങ്ക ഉയർത്തുന്നുണ്ട്. ശബരിമലയിലെ പ്രതിദിന അവലോകന യോഗങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടിയാണ് നടന്നിരുന്നത്. ഡെപ്യൂട്ടി തഹസിൽദാർ കൂടിയായ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. പോലീസുകാർക്കിടയിലെ രോഗവ്യാപനം ആണ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്. സന്നിധാനം പൊലീസ് കൺട്രോൾ റൂമിൽ എസ്ഐക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പമ്പയിൽ പോലീസ് മെസ്സിലെ ജീവനക്കാരനും ക്യാമ്പ് ഫോളോവർക്കും അടക്കം മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദേവസ്വംബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ 14 പേർ ഇവിടെ നിരീക്ഷണത്തിലാണ്.

പമ്പയിൽ ദേവസ്വം വിജിലൻസ് ജോലിചെയ്തിരുന്ന രണ്ട് പൊലീസുകാർക്കും സന്നിധാനത്ത് ഭണ്ഡാരത്തിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസുകാരനും, പോലീസ് മെസ്സിൽ ജോലിചെയ്തിരുന്ന ക്യാമ്പ് ഫോളോവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ജീവനക്കാർക്കിടയിൽ രോഗവ്യാപനം ഉയർന്നതോടെ 15 ദിവസം ഇടവിട്ട് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. സ്ഥിരം ജീവനക്കാരുടെ കാര്യത്തിൽ ആകും ഇത്. നേരത്തെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പല ജീവനക്കാരും പരിശോധന നടത്തിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭക്തരിലേക്ക് രോഗം പടരില്ലഎന്ന് സന്നിധാനത്തെ സന്ദർശനം നടത്തിയ ശേഷം ഡിഎംഒ ഡോ. എ എൽ ഷീജ വിലയിരുത്തി. രോഗവ്യാപനം കൂടിയതോടെ ശ്രീകോവിലിന് മുന്നിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസുകാർക്കും പി പി ഈ കിറ്റ് നൽകി. മേൽശാന്തി നേരിട്ട് പ്രസാദ വിതരണം നടത്തുന്നത് ഒഴിവാക്കി. ഹരിവരാസനത്തിന് ശേഷം പാനകം വിതരണം ചെയ്യുന്നതും നിയന്ത്രിച്ചു. ഇതു മേൽശാന്തി നേരിട്ട് നൽകില്ല.

ഭക്തരുടെ എണ്ണം കൂട്ടാൻ സർക്കാർ നടപടി ആരംഭിച്ചതോടെ കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ചെങ്ങന്നൂർ കോട്ടയം എരുമേലി അടക്കമുള്ള കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് സംവിധാനമൊരുക്കണം. മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന ഭക്തർക്ക് ഇത് ഗുണമാകും എന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് രണ്ടാഴ്ച കൂടുമ്പോൾ വിവിധ വിഭാഗം ജീവനക്കാർക്കിടയിൽ കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed