20 രാജ്യങ്ങൾ 100 കോടി വാക്സിൻ ആവശ്യപ്പെട്ടതായി റഷ്യ


മോസ്കോ: പുതുതായി കണ്ടെത്തിയ കോവിഡ് വാക്സിനു സോവിയറ്റ് സാറ്റലൈറ്റിന്‍റെ പേരു നൽകി റഷ്യ. സ്പുട്നിക് വി എന്ന പേരാണു വാക്സിനു നൽകിയിരിക്കുന്നതെന്നു റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് മേധാവി കിരിൽ ദിമിത്രിയേവ് അറിയിച്ചു. വാക്സിൻ പരീക്ഷണങ്ങൾക്കുവേണ്ട പണം മുടക്കിയതു ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടാണ്. വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബർ മുതൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമാണം തുടങ്ങുമെന്നും ദിമിത്രിയേവ് പറഞ്ഞു.

ഇതുവരെ, 20 രാജ്യങ്ങളിൽനിന്നായി 100 കോടി വാക്സിനുകൾക്കുവേണ്ട ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും മറ്റ് അഞ്ചു രാജ്യങ്ങൾക്കൊപ്പം 500 ദശലക്ഷം വാക്സിൻ ഡോസുകൾ നിർമിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണു വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇന്നലെ രാവിലെ, കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനാണു ലോകത്തെ അറിയിച്ചത്. തന്‍റെ പെണ്‍മക്കളിൽ ഒരാൾക്ക് ഇതിനകം കുത്തിവയ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

You might also like

Most Viewed