ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന
വാഷിങ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. യുഎസ് സൈനിക നീക്കത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ട്വീറ്റും പങ്കുവെച്ചു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി ശരീരത്തിൽ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഡിഎൻഎ ബയോമെട്രിക് ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. അതിനിനിയും സമയമെടുക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച 9മണിക്ക്(ഇന്ത്യൻ സമയം ആറ് മണി) വാർത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗൻ ഹിഡ്ലി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്ഐയുടെ നേതാവാകുന്നത്. പിന്നീട് അൽഖ്വെയ്ദയെ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്.

