കുഴൽകിണറിൽ നിന്ന് എടുത്തുയർത്താൻ തുണി സഞ്ചി തയ്ച്ച് നൽകി കുട്ടിയുടെ അമ്മ
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്കായി തുണി സഞ്ചി തയ്ച്ചു കൊടുക്കുന്ന അമ്മയുടെ ചിത്രം നൊമ്പരമാവുന്നു. രണ്ട് വയസ്സുകാരൻ സുജിത്തിനെ പുറത്തെടുക്കാൻ തുണിസഞ്ചിയുടെ ആവശ്യം വരുമെന്നറിഞ്ഞ് രക്ഷാപ്രവർത്തകർക്കായാണ് അമ്മ തുണി സഞ്ചി തയ്ച്ചു നൽകിയത്.
ആ സമയത്ത് സമീപത്തെ തയ്യൽകാരെയൊന്നും പെട്ടെന്ന് ലഭിക്കില്ലെന്ന തിരിച്ചറിവിലാണ് കുഞ്ഞിന്റെ അമ്മ കലൈ മേരി തന്നെ തുണി സഞ്ചി തുന്നി രക്ഷാപ്രവർത്തകർക്കായി നൽകിയത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമോ എന്ന ആശങ്കയിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുമ്പോഴും ധൈര്യം കൈവിടാതെ നിലകൊണ്ട ആ അമ്മയുടെപ്രവൃത്തിയെ ലോകം മുഴുവൻ വാഴ്ത്തുകയാണ്.
തയ്യൽമെഷീനിൽ കുനിഞ്ഞിരുന്നു സഞ്ചി തയ്ക്കുന്ന കലൈ മേരിയുടെ ചിത്രം ഇന്ത്യൻ എക്സ്പ്രസ്സാണ് ആദ്യമായി പുറത്തു വിട്ടത്.
ജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടി കിണറ്റിൽ വീണിട്ട് 36 മണിക്കൂർ പിന്നിട്ടു. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ സുജിത്ത് കുഴൽക്കിണറിൽ വീണത്.
ഇന്നലെ രാത്രിയോടെ ഈ കുഴി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നിർമാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ എത്താൻ വൈകിയതോടെ ഞായറാഴ്ച പുലർച്ചയോടെ തുടങ്ങിയിട്ടേയുള്ളു. എൺപതടിയോളം താഴ്ചയിൽ സമാന്തരമായി കുഴിനിർമിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ താഴ്ചയിലേക്ക് പോവുകയായിരുന്നു.

