ഹാൻറ്റാ വൈറസ് ബാധ: ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ, ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടി
ശാരിക l വിദേശം
ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിൽ രണ്ട് ഇന്ത്യക്കാർ ഉള്ളതായി റിപ്പോർട്ട്. കപ്പലിലെ ക്രൂ അംഗങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധയെത്തുടർന്ന് കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
മറ്റ് അഞ്ച് പേർക്ക് കൂടി രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. വൈറസിന്റെ ആൻഡീസ് സ്ട്രെയിൻ ആണ് പടരുന്നത്. എലികളുടെ ഉണങ്ങിയ വിസർജ്യങ്ങളിൽ നിന്നുള്ള പൊടി വായുവിലൂടെ ശ്വസിക്കുന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണം. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്കും വൈറസ് പടരാം.
ഏപ്രിൽ ഒന്നിന് അർജന്റീനയിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. ഏപ്രിൽ 11ന് ഒരു ഡച്ച് യാത്രികൻ മരിച്ചെങ്കിലും അന്ന് മരണകാരണം വ്യക്തമായിരുന്നില്ല. പിന്നീട് ഏപ്രിൽ 24ന് ഇദ്ദേഹത്തിന്റെ ഭാര്യയും മരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. ഏപ്രിൽ 27ന് ദക്ഷിണാഫ്രിക്കയിൽ ഇറക്കിയ മറ്റൊരു യാത്രികനിലാണ് ആദ്യമായി ഹാൻറ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന് മെയ് രണ്ടിന് കപ്പലിൽ ഒരാൾ കൂടി മരിച്ചു. നിലവിൽ രോഗബാധിതരായ മൂന്ന് പേരെ എയർ ആംബുലൻസ് വഴി മാറ്റിയിട്ടുണ്ട്. മെയ് 11ന് സ്പെയിനിലെ കാനറി ഐലൻഡിൽ കപ്പൽ അടുക്കുമ്പോൾ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
sdfdsf

