മണിക്കൂറുകളോളം പൊരിവെയിലത്ത് കാറിൽ ഉപേക്ഷിച്ച കുഞ്ഞിന് ദാരുണാന്ത്യം, അമ്മയ്ക്ക് ജയിൽ


ലൊസാഞ്ചൽസ്: പ്രേതബാധ ഒഴിപ്പിക്കാനായി മണിക്കൂറുകളോളം പൊരിവെയിലത്ത് കാറിൽ ഉപേക്ഷിച്ച പിഞ്ചുമകൾ ചൂടേറ്റു മരിച്ച സംഭവത്തിൽ കലിഫോർണിയയിലെ യുവതിക്ക് 24 വർഷം തടവുശിക്ഷ. മൂന്നു വയസ്സുകാരി മൈയ മരിച്ച സംഭവത്തിലാണു മാതാവ് ഏയ്ഞ്ചല ഫാക്കിനിന് കോടതി ശിക്ഷ വിധിച്ചത്. കേസിലുൾപ്പെട്ട പ്രതിശ്രുത വരൻ ഉത്‌വാൻ സ്മിത്തിന്റെ വിചാരണ ഉടൻ ആരംഭിക്കും. 
വേനൽക്കാലത്ത് ഒരു ദിവസം നാലര മണിക്കൂറും അടുത്ത ദിവസം ഒമ്പതര മണിക്കൂറും കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് ഏയ്ഞ്ചല പുറത്തേക്കു പോയിരുന്നു. പുറത്തെയും കാറിനുള്ളിലെയും ചൂടിൽ 13 മണിക്കൂറോളം കഴിയേണ്ടി വന്നതാണു കുട്ടിയുടെ മരണകാരണമെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. മകളുടെ ശരീരത്തിൽ പ്രേതബാധ ഉണ്ടെന്നും അതൊഴിപ്പിക്കാനാണ് രണ്ടുപേരും ശ്രമിച്ചതെന്നും പോലീസ് പിടിയിലായപ്പോൾ യുവതി പറഞ്ഞു. 
ഏയ്ഞ്ചലയും ഉൽവാനും ഒരുമിച്ചായിരുന്നു താമസം. മിക്കസമയവും കാറിലാണു കഴിഞ്ഞിരുന്നത്. 2016 ഫെബ്രുവരിയിൽ അർക്കനാസിൽ നിന്നു കലിഫോർണിയയിലേക്കു ഇവർ മാറി. 2017 ജൂണിൽ കടുത്ത വേനലിൽ രണ്ടാഴ്ചയോളം മൂന്നു വയസ്സുകാരി മകളുമായി ഇവർ കാറിനുള്ളിൽത്തന്നെ കഴിഞ്ഞുകൂടി. മൈയയെ തണുപ്പുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റണമെന്നു അധികൃതർ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
സാൻ ഫ്രാൻസിസ്കോയുടെ വടക്ക് റാഞ്ചോ കൊർഡോവയിൽ ഇവരുടെ എസ്‍‌യുവി തെറ്റായ ദിശയിൽ പാർക്ക് ചെയ്തതിന് ഏയ്ഞ്ചലയെയും ഉത്‌വാനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാർ തുറന്നു രേഖകൾ പരിശോധിച്ചപ്പോൾ, ഉൽവാൻ അർക്കനാസിൽ വാറന്റ് ഉണ്ടായിരുന്നതായി തെളിഞ്ഞു. കാറിന്റെ ഉൾവശം വിശദമായി തിരഞ്ഞപ്പോൾ പിൻസീറ്റിനടിയിൽ പുതപ്പിൽ പൊതിഞ്ഞനിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഇതോടെയാണു കുഞ്ഞിന്റെ മരണം പുറത്തറിഞ്ഞതും കൊലക്കുറ്റത്തിനു കേസെടുത്തതും. ഇക്കഴിഞ്ഞ ജൂണിൽ ഏയ്ഞ്ചല കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. കഴിഞ്ഞ ദിവസമാണു ശിക്ഷാവിധി പ്രസ്താവിച്ചതെന്ന് സാക്രമെന്റോയിലെ ഡിസ്ട്രിക്ട് അറ്റോർണി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed