എച്ച്1ബി വിസ: പങ്കാളികളുടെ ജോലി പെർമിറ്റ് യു.എസ് റദ്ദാക്കും
വാഷിംഗ്ടൺ : എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാനുള്ള അവസരം റദ്ദാക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. 2015ൽ മുൻ പ്രസിഡണ്ട് ഒബാമയുടെ കാലത്തുണ്ടാക്കിയ ഈ അവസരം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തതായി ഫെഡറൽ ഏജൻസി ഉന്നതൻ വ്യക്താക്കി. ആയിരക്കണക്കിന് ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുന്നതാണ് എച്ച്1 ബി വിസ ചട്ടങ്ങളിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന ഈ കർശന ചട്ടങ്ങൾ.
71,000 എച്ച്1ബി വിസ ഉടമകളുടെ ഭാര്യ/ഭർത്താവിന് തൊഴിൽ അംഗീകാര രേഖകൾ യു.എസ്. സർക്കാർ നൽകിയിട്ടുണ്ട്. ഇതിലെ 90 ശതമാനവും ഇന്ത്യക്കാരാണ്. എച്ച്4 വിസ എന്നാണ് എച്ച്1ബി വിസ ഉടമകളുടെ പങ്കാളികൾക്കു നൽകിയ തൊഴിൽ അനുമതി വിസ അറിയപ്പെടുന്നത്.
കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് ഇന്ത്യൻ ഐ.ടി കന്പനികൾ എച്ച്1ബി വിസ അപേക്ഷകൾ ഗണ്യമായി കുറച്ചതിന്റെ ഇടയിലാണ് ഈ നീക്കം. വരും വർഷങ്ങളിൽ എച്ച് 1ബി വിസക്കാരെ കാത്തിരിക്കുന്നത് കടുത്ത ചട്ടങ്ങളാണെന്ന് സിലിക്കൺ വാലി ദിനപത്രമായ സാൻഫ്രാൻസിസ്‌കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്‌തു.
നിയന്ത്രണം എന്നു മുതൽ നടപ്പാക്കുമെന്ന് അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കിയിട്ടില്ല. ഈ വേനൽക്കാലത്തുതന്നെയുണ്ടാകുമെന്നാണ് യു.എസ്.സി.ഐ.എസ്. ഡയറക്‌ടർ ഫ്രാൻസിസ് സിസ്‌ന സെനറ്റർ ചക്ക് ഗ്രാസ് ലിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനാവശ്യമായ ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എച്ച്1 ബി വിസയുള്ളവരുടെ ജീവിതപങ്കാളികൾക്കു അമേരിക്കയിൽ വർക്ക് പെർമിറ്റ് നൽകുന്നത് അവസാനിപ്പിക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ട്രംപ് അനുകൂലികളായ നിയമനിർമാതാക്കളും ഐ.ടി മേഖലയിലെ പ്രമുഖരുമാണ് രംഗത്തെത്തിയത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന ആയിരകണക്കിന് പേരെയും നിരവധി കുടുംബങ്ങളുടെ നിലനിൽപിനെയും ഇത് ബാധിക്കുമെന്നും അമേരിക്കൻ സാന്പത്തിക വ്യവസ്ഥിതിക്കും പ്രതികൂലമായി ഇത് മാറുമെന്നുമാണ് നീക്കത്തെ എതിർക്കുന്നവരുടെ വാദം. എച്ച് 1 ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് അമേരിക്കയിലെത്തിയതിനു ശേഷം പങ്കാളികൾക്ക് വിവിധ കന്പനികളിൽ ജോലി തരപ്പെടുത്തുന്നത്. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കു പ്രകാരം യുഎസിലെ എച്ച് 1 ബി വീസ ഉടമകളിൽ 71,000 പേരുടെ പങ്കാളികൾക്ക് എംപ്ലോയ്മെന്‍റ് ഓതറൈസേഷൻ ഡോക്യുമെന്‍റ് നൽകിയിട്ടുണ്ട്. ഇതിൽ 90 ശതമാനത്തിലധികവും ഇന്ത്യക്കാരാണ്.
എച്ച്1 ബി വിസ നിയമത്തിൽ തത്ക്കാലം മാറ്റം വരുത്തില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നു സർക്കാർ പിന്നോട്ടു പോവുകയായിരുന്നു. സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യമാണ് എച്ച്1 വിസ വർക് പെർമിറ്റ് നിർത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
