പാക് ജഡ്ജിക്ക് തടവും പിഴയും
കറാച്ചി : വീട്ടുജോലിക്കാരിയായ ബാലികയെ ഉപദ്രവിച്ച പാക് ജഡ്ജിക്ക് തടവും പിഴയും. അഡീഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി രാജാ ഖുറം അലി ഖാനും ഭാര്യ മഹീൻ സഫറിനും ഇസ്‌ലാമാബാദ് ഹൈക്കോടതി ഒരു വർഷം വീതം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഖാന്‍റെ വീട്ടിൽ ജോലിക്കാരിയായിരുന്ന പത്ത് വയസുള്ള തയ്യബയെ ചൂൽ കാണാതെപോയതിന്‍റെ പേരിൽ മർദ്ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്യുകയായിരുന്നി. തുടർന്ന് കുട്ടിയെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടു. കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതിനെത്തുടർന്നു 2016 ഡിസംബറിൽ പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തയ്യബയുടെ രക്ഷിതാക്കളുമായി ഖാൻ ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒത്തുതീർപ്പ് സാധ്യമല്ലെന്ന് നിരീക്ഷിച്ച കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
തയ്യബയുടെ മാതാപിതാക്കൾ ഉൾപ്പെടെ 19 സാക്ഷികളെ വിസ്തരിച്ചശേഷമാണു കോടതി വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ എത്തിയ ഖാൻ ജാമ്യത്തിന് അപേക്ഷ നൽകി. ഖാന് കോടതി ഏഴ് ദിവസത്തേക്കു ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഖാൻ അറിയിച്ചു.



