അനുവാദമില്ലാതെ ‘മുഖപരിശോധന’ : ഫേസ്ബുക്ക് കുടുങ്ങി
വാഷിംഗ്ടൺ : വിവരം ചോർത്തൽ വിവാദത്തിന് പിന്നാലെ സ്വകാര്യത സംബന്ധിച്ച പുതിയ കുരുക്കിൽ ഫേസ്‍ബുക്ക്. അനുവാദമില്ലാത ഫേസ്ബുക്ക് വരിക്കാരുടെ മുഖചിത്രം പകർത്തുന്ന ടൂൾ ഉപയോഗിച്ചതിന് കാലിഫോർണിയയിലെ ഫെഡറൽ കോടതി ജഡ്ജി സ്വകാര്യത ലംഘിച്ചതിന് വീണ്ടും ഫേസ്ബുക്കിനെതിരെ നിയമനടപടിക്ക് നിർദേശിച്ചു.
‘ഫേഷ്യൽ റെക്കഗ്‌നേഷൻ ടൂൾ’ ഉപയോഗിച്ച് ഉപയോക്‌താക്കളുടെ മുഖത്തിന്റെ വിവരങ്ങൾ ശേഖരിച്ചതിനാണ് നടപടി. 2010ൽ ഫേസ്ബുക്ക് ആരംഭിച്ച ഫേഷ്യൽ റെക്കഗ്്നേഷൻ ടൂൾ ഉപയോഗിച്ച് അപ്്ലോഡ്ചെയ്യുന്ന ഫോട്ടോ ആരുടേതായാലും അവരുടെ പേരും ചിത്രത്തിനുസമീപം കാണാനാകുന്നതായിരുന്നു ടൂൾ. ഇങ്ങനെ ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതും ഇല്ലിനോയി സംസ്ഥാനത്തെ പ്രാദേശിക നിയമത്തിന് വിരുദ്ധമാണെന്നുംകാട്ടി ഇന്ത്യൻ വംശജനായ നിമേഷ് പട്ടേൽ, ആദം പെസൻ, കാർലോ ലിക്കാറ്റ എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടെന്നും ഫലപ്രദമായി നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫേസ്‍ബുക്ക് പ്രതികരിച്ചു. ടൂളിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവകാശം ഉപയോക്താക്കൾക്കു നൽകിയിട്ടുണ്ടെന്നും ഫേസ്‍ബുക്ക് അറിയിച്ചു. സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ 2012ൽ യുറോപ്പിൽനിന്ന് ഈ ടൂൾ പിൻവലിച്ചിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ച് കോടി അംഗങ്ങളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചെന്ന വാർത്ത ലോകത്തെന്പാടും വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവരങ്ങൾ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മുഖലക്ഷണക്കുരുക്കിലും നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
അതിനിടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ ഇന്തോനേഷ്യൻ പാർലമെന്റിനോട് ഫേസ്്ബുക്ക് മാപ്പ് പറഞ്ഞു. പത്ത് ലക്ഷത്തിലധികം ഇന്തോനേഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് തന്നെ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് സർക്കാർ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ മാപ്പ് അപേക്ഷ. രാജ്യ സുരക്ഷയെ വരെ ബാധിച്ചേക്കാവുന്ന വിഷയത്തിൽ ഫേസ്്ബുക്കിനോട് വിശദീകരണം നൽകാൻ ഇന്തോനേഷ്യൻ സർക്കാർ നേരത്തെ അവശ്യപ്പെട്ടിരുന്നു. പാർലമെന്റിൽ പ്രത്യേക സമിതിക്ക് മുന്‍പാകെ ഹാജരായ ഫേസ്ബുക്ക് ഇന്തോനേഷ്യൻ തലവൻ റൂബൻ ഹത്താരിയാണ് സംഭവത്തിൽ മാപ്പ് പറയുന്നതായി അറിയിച്ചത്.



