ഫാൽക്കൺ ഹെവി വിജയകരമായി പരീക്ഷിച്ചു
ഫ്ളോറിഡ : ലോകത്തെ ശക്തിയേറിയ റോക്കറ്റ് ഫാൽക്കൺ ഹെവി വിജയകരമായി പരീക്ഷിച്ചു. എലൻ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭമായ സ്‌പേസ് എക്‌സാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ഇന്ന് പുലർച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിലായിരുന്നു വിക്ഷേപണം. എലൻ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് വിക്ഷേപിച്ചത്.
63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാൽക്കൺ ഹെവിക്കുണ്ട്. പുതിയ വിക്ഷേപണത്തോടെ 2004ൽ വിക്ഷേപിച്ച ഡെൽറ്റ് ഫോർ ഹെവി റോക്കറ്റിന്റെ റെക്കോർഡാണ് ഫാൽക്കൺ മറികടന്നത്. 500 ടൺ ഊർജമാണ് ഭീമൻ റോക്കറ്റിന്റെ വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും കൂടുതൽ മനുഷ്യരെ അയയ്ക്കാനും, പരീക്ഷണങ്ങൾ ശക്തമാക്കാനുമുള്ള ശ്രമങ്ങൾക്ക് ഫാൽക്കണിന്റെ വിജയം സഹായകമാകും. പരീക്ഷണം വിജയമായാൽ ബഹിരാകാശ ഗവേഷണ രംഗത്ത് അനന്ത സാധ്യതകൾ തുറക്കുമെന്ന് മസ്‌ക് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
സാധാരണ റോക്കറ്റുകൾ പരീക്ഷണത്തിൽ ഡമ്മി സാറ്റ്ലൈറ്റുകളോ, കോൺക്രീറ്റ്, സ്റ്റീൽ കട്ടകളോ ശിരോഭാഗത്തു വഹിച്ചാണ് പറക്കുന്നത്. എന്നാൽ, ഇത് അത്ര സുഖമുള്ള പരിപാടിയല്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഉപഗ്രഹത്തിന് പകരം കോടികൾ വിലയുള്ള ടെസ്്ല റോഡ്സ്റ്റർ കാർ വെയ്ക്കാൻ തീരുമാനിച്ചത്. വിക്ഷേപണത്തിനു ശേഷം ഈ കാർ ബഹിരാകാശത്ത് ചുറ്റിത്തിരിയും.



