അൽ അഖ്സയിൽ പലസ്തീൻ യുവാക്കൾക്ക് വീണ്ടും വിലക്ക്
ജറുസലേം : രണ്ടാഴ്ച നീണ്ട സംഘർഷാവസ്ഥയ്ക്കുശേഷം ജറുസലേമിൽ വീണ്ടും പലസ്തീനികൾക്ക് വിലക്കേർപ്പെടുത്തി. 50 വയസ്സിൽ താഴെയുള്ളവർക്ക് അൽ−അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചു. ഇതിനെതിരെ പള്ളിക്കു പുറത്ത് പ്രാർത്ഥന നടത്തി പലസ്തീൻകാർ പ്രതിഷേധിക്കുകയാണ്. പള്ളി പരിസരത്തേക്കുള്ള പ്രവേശനകവാടത്തിൽ പലസ്തീനികൾ മുദ്രാവാക്യം മുഴക്കി. ചിലയിടങ്ങളിൽ പലസ്തീനികൾക്കുനേരെ ഇസ്രയേൽ സേന ആക്രമണമഴിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.
ഇസ്രയേൽ പലസ്തീനികൾക്ക് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് മെറ്റൽ ഡിറ്റക്ടറുകളടക്കം മാറ്റിയത് വ്യാഴാഴ്ചയാണ്. സംഘർഷം ഒഴിവാക്കാനാണ് 50 വയസ്സിൽ താഴെയുള്ളവർ പ്രവേശിക്കേണ്ടെന്ന് നിർദേശിച്ചതെന്ന് ഇസ്രയേൽ വൃത്തങ്ങൾ പറയുന്നു.നിരവധി പലസ്തീൻ യുവാക്കളെ ഇസ്രയേൽ സേന പിടികൂടി. പുതിയ നിയന്ത്രണത്തിൽ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് പഴയ ജറുസലേം നഗരം അടച്ചിടുകയും ഏകദേശം 3500 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

