എസ്.സി.ഐ ഉച്ചകോടി: നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താൻ
ശാരിക
2027-ൽ ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താൻ സൂചന നൽകി. റൊട്ടേറ്റിംഗ് പ്രസിഡന്റ് പദവിയുടെ ഭാഗമായി വരാനിരിക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്താനാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രത്തലവന്മാർക്കും ആതിഥേയ രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഔദ്യോഗികമായി ക്ഷണം അയക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പാകിസ്താൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എസ്.സി.ഒയുടെ നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ക്ഷണക്കത്തുകൾ നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന, റഷ്യ, ഇന്ത്യ, പാകിസ്താൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, ബെലാറസ് എന്നീ രാജ്യങ്ങൾ അംഗങ്ങളായുള്ള ഈ കൂട്ടായ്മ, യുറേഷ്യയിലുടനീളം പ്രാദേശിക സമാധാനവും സ്ഥിരതയും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി 2001-ലാണ് രൂപീകരിച്ചത്. ലോകനേതാക്കൾ പങ്കെടുത്ത കഴിഞ്ഞ ഉച്ചകോടി ചൈനയിലെ തിയാൻജിനിലാണ് നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കടുപ്പമേറിയ സാഹചര്യത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം നടക്കുന്നത്. 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസാരൻ വാലിയിലുണ്ടായ ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമടക്കം 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കുകയും പാക് ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് മെയ് 7-ന് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്ന തിരിച്ചടിയിലൂടെ പഞ്ചാബ് പ്രവിശ്യയിലും പാക് അധീന കാശ്മീറിലുമുള്ള ഒമ്പത് ഭീകര ക്യാമ്പുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും കനത്ത ഷെല്ലാക്രമണവും ഉണ്ടായിരുന്നു.
jghjhg

