ആൺപിന്തുടർച്ചാവകാശികളില്ല; അവകാശിയെ ദത്തെടുക്കാൻ ജപ്പാൻ രാജകുടുംബം
ഷീബ വിജയൻ
ടോക്കിയോ: ജപ്പാൻ രാജകുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെ, അകന്ന ബന്ധത്തിലുള്ള പുരുഷന്മാരായ ബന്ധുക്കളെ ദത്തെടുക്കാൻ ജപ്പാനിലെ നിയമനിർമാണ സഭ പുതിയ നിർദേശം മുന്നോട്ടുവെച്ചു. നിലവിൽ രാജകുടുംബത്തിൽ 16 അംഗങ്ങളാണുള്ളതെങ്കിലും പുരുഷന്മാരായ അവകാശികളുടെ എണ്ണം കുറയുന്നതാണ് ഈ നീക്കത്തിന് കാരണം. 1947-ലെ ഇംപീരിയൽ രാജകുടുംബ നിയമപ്രകാരം പുരുഷന്മാർക്ക് മാത്രമേ സിംഹാസനത്തിന് അവകാശമുള്ളൂ. നിലവിലെ ചക്രവർത്തി നരുഹിതോയ്ക്ക് രാജകുമാരിയായ ഐക്കോ എന്ന ഒരു മകൾ മാത്രമാണുള്ളത്. ഐക്കോ പുറത്തുനിന്നുള്ളയാളെ വിവാഹം ചെയ്താൽ രാജകുടുംബാംഗ പദവി നഷ്ടമാകും. നിലവിലെ ആധുനിക കാലത്തും പുരുഷ വംശത്തിലൂടെയുള്ള പിന്തുടർച്ച വേണമെന്ന് ഭരണകക്ഷി ശാഠ്യം പിടിക്കുന്നതിനെതിരെ ജപ്പാനിൽ വലിയ ജനരോഷം ഉയരുന്നുണ്ട്. സ്ത്രീകളെ ചക്രവർത്തിമാരാക്കാൻ അനുവദിച്ചാൽ ഈ പ്രശ്നം തീരുമെന്നാണ് വിമർശകരുടെ വാദം.

