ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ; അമേരിക്കയും ജർമ്മനിയും വിട്ടുനിന്നു

ശാരിക
ഇസ്രായേൽ വംശഹത്യ തുടരുന്ന ഗാസയിൽ ഉടനടി നിരുപാധികവും സ്ഥിരവുമായ വെടിനിർത്തൽ ആവശ്യപ്പെട്ട് 25 രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. യൂറോപ്യൻ യൂണിയനിലെ 17 രാജ്യങ്ങളും മറ്റ് എട്ട് രാജ്യങ്ങളുമാണ് ഈ സംയുക്ത പ്രഖ്യാപനത്തിൽ ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണത്തിനും മാനുഷിക സഹായം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും ആഹ്വാനം ചെയ്തത്. എന്നാൽ, ഈ പ്രസ്താവനയിൽ ഒപ്പുവെക്കുന്നതിൽ നിന്ന് അമേരിക്കയും ജർമ്മനിയും വിട്ടുനിന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറ്റലി, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളും; കൂടാതെ ഓസ്‌ട്രേലിയ, കാനഡ, ഐസ്‌ലാൻഡ്, നോർവേ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളുമാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ഗാസയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് ഒഴിപ്പിക്കാനുള്ള ഇസ്രായേലിൻ്റെ സമീപകാല നിർദേശങ്ങളെ സംയുക്ത പ്രസ്താവനയിൽ ലോക രാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു. ഈ പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ വ്യക്തമാക്കി. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമൂഹം കൂടുതൽ ശക്തമായ നിലപാടുകളിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഈ സംയുക്ത പ്രസ്താവനയെ വിലയിരുത്തുന്നത്.
aa