പി.എസ്.സി പരീക്ഷയിൽ വൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ: റാങ്ക് പട്ടികയിലെ എസ്.എഫ്.ഐ നേതാക്കളെ അയോഗ്യരാക്കി
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളും അഖിൽ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നും പുറത്താക്കി. പ.ിഎസ്‍.സിയുടെ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നുമാണ് ഇവരെ നീക്കീയത്. ഇവർ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിക്കുന്നു.
പി.എസ്.സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ നേതാക്കൾ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പിൽ പറയുന്നു. പരീക്ഷസമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്.എം.എസായി ലഭിച്ചുവെന്നാണ് നിഗമനം.
പി.എസ്.സി ചോദ്യപേപ്പർ ചോർത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. യൂണിവേഴ്‍സിറ്റി കോളേജിലെത്തിയ ശേഷം അദ്ധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തിയിരിക്കാനുള്ള സാധ്യതയാണ് പി.എസ്.സി വിജിലൻസ് തള്ളിക്കളയുന്നില്ല. ചോദ്യപേപ്പർ വാട്സാപ്പ് വഴി മൂവർക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലൻസ് സംഘം ഇപ്പോൾ. കേരള പോലീസിന്‍റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് പി.എസ്.സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ സ്മാർട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പരീക്ഷയ്ക്കിടെ മൂന്ന് പേരുടെ മൊബൈൽ ഫോണുകളിലേക്കും നിരവധി തവണ എസ്.എം.എസ്സുകൾ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പി.എസ്.സി ശുപാർശ ചെയ്യുന്നു, പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
കാസർഗോഡ് പോലീസ് ക്യാമ്പിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവർ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. എന്നാൽ മൂന്ന് പേർക്കും ഒരേസമയം മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസ്സായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവർക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങൾ ഇവർ എങ്ങനെ പുറത്തേക്ക് അയച്ചൂ എന്നതും ദുരൂഹമാണ്.

