ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട സമയമായി: അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവാർഡ് നിർണയ ജൂറി ഒരു രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ടെലിവിഷൻ കലാകാരന്മാരുടെ സംഘടനയായ ‘കോണ്‍ടാക്ടി’ന്റെ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂർ. ‘സെൻസർ ബോർഡും സിനിമയും’ എന്നതായിരുന്നു ശിൽപശാലയുടെ വിഷയം.
രാഷ്ട്രീയ പാർട്ടിയുടെ കാലാൾപ്പടയായി മാറിയ ജൂറിയാണ് ആർക്കാണ് അവാർഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. എന്തിനുവേണ്ടിയാണോ ദേശീയ അവാർഡുകൾ തീരുമാനിക്കപ്പെട്ടത്, അതിന്റെ ആശയം തന്നെ പൂർണമായും കടപുഴക്കി എറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

