സ്‌കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ വോഗോ കേരളത്തിലേക്കും
കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൂട്ടർ ഷെയറിംഗ് സ്റ്റാർട്ടപ്പായ വോഗോ കേരളത്തിലേക്കും. ഇനി യാത്രക്കിറങ്ങുന്പോൾ ഓട്ടോറിക്ഷയോ ബസ്സോ കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല.
ഇപ്പോൾ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ സ്‌കൂട്ടർ ഷെയറിംഗ്് സേവനം നൽകുന്ന കന്പനി ഈ വർഷം തന്നെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചാണ് വോഗോയുടെ പ്രവർത്തനം. സമാന രീതിയായിരിക്കും കൊച്ചിയിലും. ആവശ്യക്കാരന് വാഹനമെത്തിക്കാൻ ഡ്രൈവർമാരുടെ ആവശ്യമില്ല. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സ്‌കൂട്ടറുകൾ സ്റ്റാർട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും.
ഉപഭോക്താവിന് വോഗോ ആപ്പിലൂടെ സമീപത്തെ സ്‌റ്റേഷനിൽ നിന്നും സ്‌കൂട്ടർ തിരഞ്ഞെടുക്കാം. വോഗോ ആപ്പ് തന്നെയാണ് സ്‌കൂട്ടറിന്റെ താക്കോലും. ആപ്പ് വഴിയാണ് സ്‌കൂട്ടർ ഓൺ/ഓഫ് ചെയ്യേണ്ടത്. ഉപയോഗശേഷം സമീപത്തെ സ്‌റ്റേഷനിൽ സ്‌കൂട്ടർ തിരിച്ചേൽപ്പിക്കാം. കിലോമീറ്ററിന് അഞ്ച് രൂപ മാത്രമാണ് നിരക്ക്. അതായത്, പത്തു കിലോമീറ്റർ യാത്ര ചെയ്‌താൽ പോലും ഉപഭോക്താവിന് ചിലവ് വെറും 50 രൂപ മാത്രമേ വരികയുള്ളൂ. ഇൻഷ്വറൻസ്, ജി.പി.എസ്., ബ്ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ഉപഭോക്താവിന് സ്‌കൂട്ടർ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മാത്രമേ സ്‌കൂട്ടർ നൽകൂ.
2016−ൽ പ്രവർത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം റൈഡുകൾ ഒരുക്കിക്കഴിഞ്ഞു. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കന്പനിയുടെ നീക്കം.

