ബഹ്റൈനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് ; നാളെ മുതൽ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ

ബഹ്റൈനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് അടുക്കുന്നതിന്റെ സൂചനയായി നാളെ മുതൽ നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് വരുത്തിയിട്ടുള്ളത്. പുതിയ കോവിഡ് കേസുകളിലെ ഗണ്യമായ കുറവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ വാക്‌സിനേഷന്റെയും ബൂസ്റ്റര്‍ ഷോട്ടുകളുടെയും എണ്ണത്തിൽ നേടിയ വളർച്ചയും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ കാരണമായിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ അന്തരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് നാളെ മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് പി.സി.ആര്‍ പരിശോധനയും ക്വാറന്റൈനും ആവശ്യമില്ല. ഗവണ്‍മെന്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ച കോവിഡ് പ്രതിരോധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അറിയിച്ചു.
സജീവമായ കേസുകളുടെ കോണ്‍ടാക്റ്റുകള്‍ക്കുള്ള മുൻകരുതൽ ഐസൊലേഷനും റദ്ദാക്കിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച്, കോവിഡ് ലക്ഷണം അനുഭവപ്പെടുന്നവർക്ക് മാത്രമാണ് ഇനി പരിശോധനകള്‍ ചെയ്യേണ്ടത്. അവര്‍ക്ക് ആന്റിജൻ പരിശോധന നടത്തി ഫലം പോസിറ്റിവ് ആണെങ്കില്‍, പി.സി.ആര്‍ ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്ററുകളിലേക്ക് നേരിട്ട് പോകാവുന്നതാണ്. പി.സി.ആർ പരിശോധന ബുക്കിംഗുകൾക്കായി 444 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കില്‍ ബി അവെയ്ര്‍ ആപ് വഴി അപ്പോയിന്‍മെന്റ് എടുക്കുകയോ ചെയ്യാം. ഇത് കൂടാതെ സ്വകാര്യ ആശുപത്രിയില്‍ പോയും പി.സി.ആര്‍ പരിശോധന നടത്താൻ കഴിയും.