വിദേശികൾക്കുള്ള പെർമിറ്റുകളിൽ 10 ശതമാനം കുറവ്: എൽ.എം.ആർ.എ കണക്കുകൾ പുറത്തുവിട്ടു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾ, നിക്ഷേപകർ, ആശ്രിതർ എന്നിവർക്കായി അനുവദിച്ച പുതിയ പെർമിറ്റുകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10 ശതമാനം കുറവുണ്ടായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (LMRA) പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ 1,77,659 പെർമിറ്റുകൾ നൽകിയ സ്ഥാനത്ത് കഴിഞ്ഞ വർഷം 1,59,759 പെർമിറ്റുകളാണ് എൽ.എം.ആർ.എ അനുവദിച്ചത്. ഇതിൽ 1,29,149 തൊഴിൽ പെർമിറ്റുകളും 7,496 നിക്ഷേപക പെർമിറ്റുകളും 23,114 ഡിപ്പൻഡന്റ് പെർമിറ്റുകളും ഉൾപ്പെടുന്നു.
പുതിയ പെർമിറ്റുകളിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണം 1.8 ശതമാനം വർദ്ധിച്ച് 6,54,672 ആയി ഉയർന്നു. കെട്ടിട നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിച്ചത് (20.4 ശതമാനം). മൊത്ത-ചില്ലറ വ്യാപാര മേഖല (19.2 ശതമാനം), ഹോസ്പിറ്റാലിറ്റി-ഭക്ഷണ സേവന മേഖല (13.4 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. പത്തിൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ് പുതിയ തൊഴിൽ പെർമിറ്റുകളിൽ പകുതിയിലധികവും (57.7 ശതമാനം) നേടിയത്.
അതേസമയം പെർമിറ്റ് പുതുക്കലുകളിൽ 11.2 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആകെ 5,77,730 പെർമിറ്റുകളാണ് പുതുക്കി നൽകിയത്. കൂടാതെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 1,16,006 പെർമിറ്റുകൾ റദ്ദാക്കുകയും ചെയ്തു.
അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്തുന്നതിനായി പരിശോധനാ പ്രചാരണങ്ങൾ എൽ.എം.ആർ.എ കർശനമാക്കിയിട്ടുണ്ട്. 2024 ജനുവരി മുതൽ ഇതുവരെ 1,37,959 പരിശോധനകളും 2,464 സംയുക്ത റെയ്ഡുകളും നടന്നു. ഇതിലൂടെ 4,160 പേർ പിടിയിലാവുകയും 14,120 നിയമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം മാത്രം 54,600 പരിശോധനകളിലൂടെ 4,776 പേരെ നാടുകടത്തിയതായി അധികൃതർ വ്യക്തമാക്കുന്നു.
sdfdsf

