പകൽക്കിനാവ് കാണേണ്ട! ബാബ രാംദേവിന് കടുത്ത മറുപടിയുമായി കങ്കണ റണാവത്ത്
ഷീബ വിജയൻ
ന്യൂഡൽഹി: ബി.ജെ.പി എം.പി കങ്കണ റണാവത്തും യോഗ ഗുരു ബാബ രാംദേവും തമ്മിലുള്ള വാക്പോര് കടുക്കുന്നു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ വീഡിയോകൾ പങ്കുവെച്ച് ജെൻ സി വിഭാഗക്കാരെയും വിദ്യാർഥികളെയും 'ജനറേഷൻ ഗട്ടർ' എന്ന് കങ്കണ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് മറുപടിയായി കങ്കണയുടെ വിദ്യാഭ്യാസത്തെയും മുൻകാല പ്രവർത്തനങ്ങളെയും ചോദ്യം ചെയ്ത ബാബ രാംദേവ്, യുവതികളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് വിമർശിച്ചിരുന്നു.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയ കങ്കണ, സുപ്രീംകോടതിയിൽ നിന്നും ശകാരം നേരിട്ട ചരിത്രമുള്ള യോഗ ഗുരു എൻ്റെ യൗവനത്തെക്കുറിച്ചോ കിടപ്പു മുറിയെക്കുറിച്ചോ സ്വപ്നം കാണേണ്ട എന്ന് തുറന്നടിച്ചു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യുവാക്കളുടെ ഭാഷയും രീതികളും തന്നിൽ അസ്വസ്ഥത ഉണ്ടാക്കിയെന്നും സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന ഇവർ പഠനത്തിൽ പിന്നിലാണെന്നും കങ്കണ ആരോപിച്ചിരുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ കുട്ടിക്കാലവും യൗവനവും മുൻകാല പ്രവർത്തനങ്ങളും എങ്ങനെയുള്ളതാണെന്ന് ബാബ രാംദേവ് ചോദ്യം ചെയ്തത്. രാജ്യത്തെ യുവത്വത്തെ 'ഗട്ടർ' എന്ന് വിളിക്കുന്നത് രോഗാതുരമായ മാനസികാവസ്ഥയാണെന്നും ഇതിനെതിരെ പാർട്ടി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാംദേവിൻ്റെ വിമർശനങ്ങൾക്ക്, അഭ്യൂഹങ്ങളുടെയും ഗോസിപ്പുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഒരാൾക്ക് ഇത്തരം അനുമാനങ്ങളിൽ എത്താൻ കഴിയൂ എന്ന് കങ്കണ മറുപടി നൽകി. പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട് 2024 ലെ സുപ്രീം കോടതി നടപടികളെ ഓർമിപ്പിച്ച കങ്കണ, തെറ്റായ അവകാശവാദങ്ങളുടെ പേരിൽ തനിക്ക് സുപ്രീംകോടതിയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടില്ലെന്നും താൻ യാതൊരുവിധ തട്ടിപ്പുകളിലും ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കോടതി ഉത്തരവുകൾ ലംഘിച്ച് തെറ്റായ പരസ്യങ്ങൾ നൽകിയതിന് 2024ൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിക്ക് മുന്നിൽ ഹാജരാവുകയും പിന്നീട് നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു.
dfzdfdfs

