ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: ബഹ്‌റൈനിൽ പുതിയ നിയമം പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര
മനാമ: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം ബഹ്‌റൈനിൽ പ്രാബല്യത്തിൽ വന്നു. പരിസ്ഥിതി സുപ്രീം കൗൺസിലുമായി സഹകരിച്ചാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
2026-ലെ ഏഴാം നമ്പർ തീരുമാനപ്രകാരം 57 മൈക്രോണിൽ കുറവ് കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദനം, ഇറക്കുമതി, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചു. എന്നാൽ 57 മൈക്രോണോ അതിൽ കൂടുതലോ കട്ടിയുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ തുടർന്നും ഉപയോഗിക്കാം. ഇവ കൂടുതൽ ഈടുനിൽക്കുന്നതായതിനാൽ വീണ്ടും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന് കാരണം.
സാധാരണയായി മനുഷ്യന്റെ ഒരു മുടിയുടെ കനം 70 മൈക്രോണും, ഒരു കടലാസിന്റെ കനം 100 മൈക്രോണുമാണ്. ഇതിൽ നിന്ന് 57 മൈക്രോൺ (0.057 മില്ലീമീറ്റർ) എന്നാൽ എത്രത്തോളം കുറഞ്ഞ കനമാണെന്ന് വ്യക്തമാകും.
കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് ഫിലിമുകളും വേഗത്തിൽ വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളുമായി മാറും. ഇവ ഭക്ഷണത്തിലും വെള്ളത്തിലും വായുവിലും ബി.പി.എ (BPA), ഫ്താലേറ്റ്സ് (phthalates) തുടങ്ങിയ വിഷ രാസവസ്തുക്കൾ കലർത്താൻ ഇടയാക്കും. ഇത്തരം സൂക്ഷ്മ കണികകൾ മനുഷ്യ ശരീരത്തിലെ അവയവങ്ങളിലും കോശങ്ങളിലും പ്രവേശിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
dfgdgf

