ഇറാൻ്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; 582 ആക്രമണങ്ങൾ തകർത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുന്നു. ഇറാൻ്റെ ക്രൂരമായ അധിനിവേശം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 182 മിസൈലുകളും 400 ഡ്രോണുകളും ബി.ഡി.എഫിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.
രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം അതീവ സജ്ജമാണെന്നും ബി.ഡി.എഫ് വ്യക്തമാക്കി. സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തിലും കാര്യക്ഷമതയിലും അഭിമാനിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സുരക്ഷ കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബി.ഡി.എഫ് നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും സൈനിക നീക്കങ്ങളുടെയോ തകർക്കപ്പെട്ട മിസൈൽ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുതെന്നും മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ് ഈ വിവേചനരഹിതമായ ആക്രമണങ്ങളെന്നും ജനറൽ കമാൻഡ് കൂട്ടിച്ചേർത്തു.
saasasasas


