ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; ലംഘിക്കുന്നവ വെടിവെച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ വ്യോമസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ ഉപയോഗത്തിന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 28 മുതൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന നിരോധനം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക തത്വങ്ങളുടെയും ലംഘനമാണ് രാജ്യം നേരിടുന്ന ആക്രമണങ്ങളെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ക്യാപ്റ്റൻ അബ്ദുള്ള വഹീദ് അൽ മന്നായി വ്യക്തമാക്കി. അനുമതിയില്ലാത്ത ഡ്രോണുകൾ സുരക്ഷാ ഭീഷണിയായി കണ്ടെത്തിയതിനെത്തുടർന്ന് അവ തടയുകയും വെടിവെച്ചിടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാത്തരം ഡ്രോണുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഏത് ആവശ്യത്തിനുള്ള ഡ്രോണാണെങ്കിലും നിരോധനം ബാധകമായിരിക്കും. നിയമം ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്തിയാൽ അവ നശിപ്പിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സേന 24 മണിക്കൂറും സജ്ജമാണെന്നും അൽ മന്നായി കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ തങ്ങളുടെ പരിസരത്ത് ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
sxadadsas


