പശ്ചിമേഷ്യ കത്തുന്നു; ഒരു മാസത്തിനിടെ മരിച്ചത് അയ്യായിരത്തോളം പേർ, യുദ്ധക്കെടുതിയിൽ ഗൾഫ് രാജ്യങ്ങളും
ശാരിക I അന്തർദേശീയം
മനാമ: ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ മേഖലയിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇറാൻ മുതൽ ഗൾഫ് രാജ്യങ്ങൾ വരെ നീളുന്ന സംഘർഷങ്ങളിൽ അയ്യായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
യുദ്ധം തുടങ്ങിയ ശേഷം ഇറാനിൽ മാത്രം 3,492 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ 'ഹരാന' റിപ്പോർട്ട് ചെയ്തു. ഇതിൽ 1,574 പേർ സാധാരണക്കാരാണ്. കൊല്ലപ്പെട്ടവരിൽ 236 കുട്ടികളും ഉൾപ്പെടുന്നു എന്നത് യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
ഇറാൻ്റെ മിസൈൽ ആക്രമണങ്ങളിൽ ഇതുവരെ 19 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ലെബനനിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഒമ്പത് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു. അതേസമയം, ലെബനനിൽ 124 കുട്ടികളടക്കം 1,247 പേർക്കാണ് ജീവൻ നഷ്ടമായതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ പ്രത്യാഘാതം ഗൾഫ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മേഖലയിലുടനീളം കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും വിദേശ തൊഴിലാളികളുമാണ്. യുഎഇയിൽ 11 പേരും കുവൈത്തിൽ ഏഴ് പേരും കൊല്ലപ്പെട്ടു. ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ രണ്ട് വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
XZXZSSAA


