ബഹ്‌റൈനിൽ സാമ്പത്തിക തട്ടിപ്പും പണമിടപാടും: ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിക്ക് 5 വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയും
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — സാമ്പത്തിക തട്ടിപ്പിലൂടെയും വ്യാജ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചും 22,250 ബഹ്‌റൈനി ദിനാറിന്റെ പണമിടപാട് നടത്തിയ കേസിൽ ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചു. ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയുടേതാണ് വിധി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
തട്ടിപ്പിലൂടെ സമ്പാദിച്ച 22,250 ദിനാറിന് തുല്യമായ പണമോ സ്വത്തുക്കളോ കണ്ടുകെട്ടാനും, ഇരയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 775.810 ദിനാർ തിരികെ നൽകാനും വിധിയുണ്ട്.
30 വയസ്സുള്ള പ്രതി, ഇലക്ട്രോണിക് സിഗ്നേച്ചർ ദുരുപയോഗം ചെയ്തതിനും, ഐ.ടി സംവിധാനങ്ങളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ച് അനധികൃതമായി പ്രവേശനം നേടിയതിനുമാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
കോടതി രേഖകൾ പ്രകാരം, 2025 സെപ്റ്റംബർ 6 നും ഒക്ടോബർ 22 നും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. നിയമവിരുദ്ധമായി സമ്പാദിച്ച പണം അതിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ അക്കൗണ്ടുകൾ വഴി പ്രതി ട്രാൻസ്ഫർ ചെയ്യുകയും ഉപയോഗിക്കുകയുമായിരുന്നു.
dsfsdf

