യുഎഇയിലെ ആദ്യ സ്വദേശി ഡോക്ടർ അന്തരിച്ചു
ദുബൈ: യുഎഇയിലെ ആദ്യ എമിറാത്തി സർജൻ ഡോ. അഹ്മദ് കാസിം(94)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.
തന്റെ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടുകൾ അദ്ദേഹം ജനസേവനത്തിനും ചികിത്സയ്ക്കുമായി ചെലവഴിച്ചെന്നും അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
1954ലാണ് അഹ്മദ് കാസിമിന് എം ബി ബി എസ് ലഭിച്ചത്. ഓർതോപീഡിയാക് സർജനായ അദ്ദേഹം ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണമെഡലോടെയാണ് എം ബി ബി എസ് പൂർത്തിയാക്കിയത്. 1955ൽ ട്രിനിഡാഡിൽ അത്യാഹിത വിഭാഗം ഓഫീസറായാണ് ആദ്യം ചുമതലയേറ്റത്. 1958ൽ എഡിൻബർഗിലെത്തി എഫ് ആർ സി എസ് നേടി. 1960ൽ ഇംഗ്ലണ്ടിലെത്തിയും എഫ് ആർ സി എസ് നേടിയ ശേഷം സീനിയർ ഓർതോപീഡിയാക് സർജനായി ട്രിനിഡാഡിലേക്ക് മടങ്ങി. 1975ൽ യുഎഇയിൽ മടങ്ങിയെത്തി സേവനം ആരംഭിച്ചു. 1977ൽ റാഷിദ് ഹോസ്പിറ്ററിൽ ചേർന്നു. പിന്നീട് ഓർതോപീഡിയാക് വിഭാഗം തലവനായി ദുബൈ ഹോസ്പിറ്റലിലേക്ക് മാറിയ അദ്ദേഹം 2004ലാണ് വിരമിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരിയും ഗൈനക്കോളജിസ്റ്റുമായ ഡോ. സൈനബ് കാസിമാണ് യുഎഇയിലെ ആദ്യ വനിത എമിറാത്തി ഡോക്ടർ.