യുക്രെയ്‌നിലെ ഒഡേസയ്ക്കു സമീപം റഷ്യൻ മിസൈലാക്രണം; 21 പേർ കൊല്ലപ്പെട്ടു
റഷ്യൻ പട്ടാളം യുക്രെയ്നിലെ ചെറു പട്ടണമായ സെർഹിവ്കയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഒഡേസ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഇവിടെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. പാർപ്പിട സമുച്ചയങ്ങളിലാണു മിസൈൽ പതിച്ചത്. മരിച്ചവരിൽ രണ്ടു കുട്ടികൾ ഉൾപ്പെടുന്നതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ആറു കുട്ടികളും ഒരു ഗർഭിണിയും അടക്കം 38 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡേസയ്ക്ക് അടുത്തുള്ള സ്നേക് ദ്വീപിൽനിന്നു റഷ്യൻ പട്ടാളം പിൻവാങ്ങിയതിന്‍റെ പിറ്റേന്നാണ് ഈ ആക്രമണം. റഷ്യയുടെ പിന്മാറ്റത്തോടെ ഒഡേസ മേഖല സുരക്ഷിതമാണെന്നായിരുന്നു നിഗമനം.
ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസിൽ റഷ്യൻ പട്ടാളം കനത്ത ആക്രമണം തുടരുകയാണ്. ലുഹാൻസ് പ്രവിശ്യയിൽ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന അവസാന നഗരമായ ലിസിച്ചാൻസ്ക് കേന്ദ്രീകരിച്ചാണ് ആക്രമണം.അതേസമയം, ലിസിച്ചാൻസ്കിലെ എണ്ണ ശുദ്ധീകരണശാല പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. നേരത്തേ, റിഫൈനറിയിലേക്ക് റഷ്യൻ സൈന്യം ഇരച്ചുകയറിയതായി ലുഹാൻസ്ക് ഗവർണർ ഹെർഹി ഹെയ്ദൈ അറിയിച്ചിരുന്നു.