ഉത്തരകൊറിയയിൽ രണ്ട് ലക്ഷത്തിലേറെ പേർക്ക് കോവിഡ് രോഗലക്ഷണം
ഉത്തരകൊറിയയിൽ കൊവിഡ് കേസുകൾ വ്യാപിക്കവെ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അവകാശപ്പെട്ട് സർക്കാർ. രാജ്യത്ത് പനിയോട് കൂടിയ രോഗലക്ഷണങ്ങൾ 263,370 പേർക്ക് സ്ഥിരീകരിച്ചു. എന്നാലിതിൽ എത്ര പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് വ്യക്തമല്ല. രാജ്യത്തെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎയുടെ റിപ്പോർട്ട് പ്രകാരം 65 പേർ ഇതുവരെ ഉത്തരകാെറിയയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 7,40,160 പേർ രാജ്യത്ത് ക്വാറന്റെെനിൽ ആണ്. അതേസമയം കൊവിഡ് വ്യാപനം മൂലം രാജ്യത്ത് പൂർണമായും ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. വ്യവസായ സ്ഥാപനങ്ങളുൾപ്പെടെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഉത്തരകൊറിയയിൽ കൊവിഡ് വ്യാപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഉത്തരകൊറിയൻ ഭരണകൂടം ഇത് നിഷേധിച്ചിരുന്നു. ഒടുവിൽ മെയ് 12 നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതായി സർക്കാർ അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ യുഎസും ദക്ഷിണ കൊറിയയും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉത്തരകൊറിയയിൽ നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. വാക്സിന്റെ അപര്യാപ്തതയും മോശം മെഡിക്കൽ സംവിധാനങ്ങളുമുള്ള ഉത്തരകൊറിയ കൊവിഡ് പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നതിൽ ആഗോള തലത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പനിയാണെന്ന് പറഞ്ഞ് ഉത്തരെകാറിയ പുറത്തു വിടുന്ന കണക്കുകൾ സുതാര്യമാണോയെന്നും വ്യക്തമല്ല.