യു.എ.ഇയിൽ 30000 സായുധസേനാംഗങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി
ദുബൈ: യു.എ.ഇയിലെ 30,000 സൈനികർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മിലിട്ടറി കോൺട്രാക്ടേഴ്‌സ്, നാഷണൽ സർവീസസ് റിക്രൂട്ട്‌സ് ഉൾപ്പെടെയുള്ളവർക്കാണ് വാക്‌സിൻ നൽകിയതെന്ന് സായുധസേന മെഡിക്കൽ സർവീസ് കോർപ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ഐഷ അൽ ധഹേരി പറഞ്ഞു. കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ സൈനികർ മുൻനിരയിലുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക, മരുന്നുകൾ എത്തിക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങി മഹാമാരിക്കിടയിൽ സായുധസേനാംഗങ്ങൾ കഠിനമായി പ്രയത്നിച്ചു. കോവിഡ് കേസുകൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച അഞ്ച് സ്‌ക്രീനിങ് സെന്ററുകളിലും സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. യു.എ.ഇക്കുള്ള വാക്‌സിൻ പരീക്ഷണങ്ങളെ പൂർണതോതിൽ പിന്തുണച്ചതായും മന്ത്രാലയം സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിൽ ഡോ. ധഹേരി സൂചിപ്പിച്ചു.

