അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ചൈനയിലേക്ക്
ദുബായ്: അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്തയാഴ്ച ചൈനയിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വാണിജ്യ-വ്യാപാര മേഖലകളിലെ തുടർപദ്ധതികൾക്കു രൂപം നൽകാന്നനിൻ്റെ ഭാഗമായി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പം പോകുന്നുണ്ട്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികളിൽ യു.എ.ഇ പങ്കാളിയാണ്. പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചയിൽ പങ്കെടുക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിലിൽ ചൈന സന്ദർശിച്ചിരുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 70 രാജ്യങ്ങളിലൂടെ കടന്നു പോകുന്ന നിർദിഷ്ട പാതയാണിത്. പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നു ദുബായിൽ ആയിരിക്കും.
6 കോടി ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഷനു ചൈന 240 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ചൈനീസ് ഉൽപന്നങ്ങൾ സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനുമുള്ള മുഖ്യകേന്ദ്രമായി സ്റ്റേഷനെ മാറ്റും. ചൈനീസ് സഹകരണത്തോടെ ദുബായിൽ 100 കോടി ഡോളറിന്റെ ‘വെജിറ്റബിൾ ബാസ്കറ്റ്’ പദ്ധതിക്കു തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്. കാർഷികോൽപന്നങ്ങൾ സംസ്കരിച്ചും അല്ലാതെയും ബെൽറ്റ് റോഡിലൂടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന പദ്ധതിയാണിത്.

