റാസൽഖൈമയിൽ ഗൾഫിലെ ഏറ്റവും വലിയ വാഹന പരിശോധന-റജിസ്ട്രേഷൻ കേന്ദ്രം വരുന്നു
റാസൽഖൈമ: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഗൾഫിലെ ഏറ്റവും വലിയ വാഹന പരിശോധന–റജിസ്ട്രേഷൻ കേന്ദ്രം വരുന്നു. റാസൽഖൈമയിൽ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാകും. നിത്യേന 1,000 വാഹനങ്ങളെ ഉൾക്കൊള്ളുന്ന മൾടി സർവ്വീസ് വില്ലേജായിരിക്കും ഇതെന്ന് റാസൽഖൈമ പോലീസ് പറഞ്ഞു. അരലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമ്മിക്കുന്ന കേന്ദ്രത്തിൽ എട്ട് പരിശോധനാ വരികളുണ്ടായിരിക്കും. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലായിരിക്കും വാഹന പരിശോധന നടത്തുക.
ഇന്ധനം നിറയ്ക്കുക, അറ്റകുറ്റപ്പണികൾ നടത്തുക എന്നിയുൾപ്പെടെ വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാകും. റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾ, ഇൻഷുറൻസ് ഒാഫീസുകൾ എന്നിവയും ഉണ്ടായിരിക്കുമെന്നതിനാൽ ഇൗ കേന്ദ്രം പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, നമ്പർ പ്ലേറ്റുകളുടെ നിർമ്മാണവും ഇവിടെ നടക്കും.
ഒരേസമയം 360 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങൾ, നോട്ടറി പബ്ലിക് എന്നിവയും മറ്റു ചില സർക്കാർ വകുപ്പുകളും ഇവിടെ തങ്ങളുടെ ശാഖകൾ ആരംഭിക്കും.
ജനറൽ റിസോഴ്സസ് അതോറിറ്റി, എമിറേറ്റ്സ് നാഷനൽ ഒായിൽ കമ്പനി (ഇനോക്) എന്നിവയുടെ സഹകരണത്തോടെ കേന്ദ്രത്തിന്റെ നിർമ്മാണം 95% പൂർത്തിയായതായി റാക് പോലീസ് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രമായിരിക്കും ഇതെന്ന് ഇനോക് റജിസ്ട്രേഷൻ ജനറൽ മാനേജർ ഹുസാം അൽ ഷാവി പറഞ്ഞു. പ്രത്യേകിച്ച് വാരാന്ത്യ ദിനങ്ങളിൽ രാത്രി വൈകുവോളം കേന്ദ്രം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

