ലോകകപ്പ് തോൽവി; ബാംഗറിന്‍റെ തൊപ്പി തെറിച്ചേക്കുമെന്ന് സൂചന
മുംബൈ: ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് 18 റൺസിന് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായ സാഹചര്യത്തിൽ കോച്ചിംഗ് സ്റ്റാഫിനെ നീക്കണമെന്ന് ആവശ്യം ഉയർന്നു. കരാർ അവസാനിച്ചെങ്കിലും രവി ശാസ്ത്രിയുടെ കീഴിലുള്ള പരിശീലക സംഘത്തിന് ലോകകപ്പ് കഴിഞ്ഞ് 45 ദിവസം കൂടി കാലാവധി ബി.സി.സി.ഐ അനുവദിച്ചിട്ടുണ്ട്.
ഇവരിൽ സഹ പരിശീലകനായ സഞ്ജയ് ബാംഗറിന്‍റെ ഭാവിയെ കുറിച്ച് നിർണായക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബൗളിംഗ്, ഫീൽഡിംഗ് എന്നീ മേഖലകളിൽ ടീം കൂടുതൽ മികവ് കാട്ടിയെങ്കിലും മധ്യനിരയിലെ ബാറ്റിംഗ് പ്രശ്‌നങ്ങളാണ് ബാംഗറിന് തലവേദന സൃഷ്ടിക്കുന്നത് എന്നാണ് സൂചന.
മധ്യനിരയിൽ അടിക്കടിവരുത്തുന്ന മാറ്റങ്ങൾ ടീമിനെ കഴിഞ്ഞ കുറച്ച് സീസണുകളിൽ പ്രതികൂലമായി ബാധിച്ചതായി ഒരു സീനിയർ ബി.സി.സി.ഐ ഒഫീഷ്യൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. നാലാം നന്പറിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഞ്ജയ് ബാംഗറിന് കഴിഞ്ഞില്ലെന്നാണ് വിമർശനം
പരിശീലകൻ രവി ശാസ്ത്രിക്കും സപ്പോർട്ട് സ്റ്റാഫിനും 45 ദിവസം കൂടി കരാർ നീട്ടി നൽകാൻ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനിച്ചിരുന്നു. സഹ പരിശീലകൻ സഞ്ജയ് ബാംഗാർ, ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവരാണ് പരിശീലക സംഘത്തിലുള്ളത്.

