ലോകം മുഴുവൻ യോഗയുടെ മഹത്വം മനസ്സിലാക്കുന്നു : ഷെയ്ഖ് നഹ്യാൻ
ദുബൈ : ലോകത്തിലെ മുഴുവൻ ജനതയും ഇന്ന് യോഗയുടെ മഹത്വം മനസ്സിലാക്കുന്നതായി യു.എ.ഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഉം അൽ ഇമറാത്ത് പാർക്കിൽ നടന്ന നാലാമത് രാജ്യാന്തര യോഗ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗ നിത്യജീവിതത്തിന്റെ ഭാഗമായി പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യോഗയുടെ മഹത്വം ലോകത്തിനായി പ്രചരിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരജീവിതത്തിനും ആരോഗ്യ സംരക്ഷണത്തിനും ശാന്തിക്കുമായി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മഹത്തായ മുറയാണു യോഗ. യോഗ ചെയ്യുന്നവർക്കു പിരിമുറുക്കങ്ങളെ അതിജീവിക്കാനാകും.
സഹിഷ്ണുതയും സമാധാനവും ശാന്തിയും നേടാനുമാകും.യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 100-ാം ജന്മദിന വാർഷികം ആചരിക്കുന്ന ഈ വർഷത്തെ രാജ്യാന്തര യോഗ ദിനവും യു.എ.ഇയ്ക്കു പ്രധാനപ്പെട്ടതാണ്. ഷെയ്ഖ് സായിദ് ലോകത്തിനു മുന്പിൽവെച്ച ജ്ഞാനത്തിന്റെയും തുടർച്ചയായ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണു യോഗയെന്നും സഹിഷ്ണുതയിലേക്കുള്ള പ്രവേശന മാർഗമാണു യോഗാഭ്യാസത്തിലൂടെ സാധിക്കുകയെന്നും ഷെയ്ഖ് നഹ്യാൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് സെന്റർ പ്രസിഡണ്ട് വൈ. സുധീർകുമാർ ഷെട്ടി, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫീ രൂപവാല, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡണ്ട് രമേശ് വി. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.മോണിക്ക ബാപ്ന, പ്രിയങ്ക ശർമ, സിസ്റ്റർ സോന ബഹ്റി, നാസർ അൽ റിയാമി, നമ്രത നന്ദ, നതാലിയ ബാൻദരി, സൗജന്യ ഗോപിദി, സൈറ അഹമ്മദ്, ലിബ മാത്യു, റിയ റാചേൽ സാം, ഡോ. ലോകേഷ് ഹെഗ്ഡെ, സദപൻ.കെ, ഫിലിപ്പ് ഇവാൻ കൗലിഷോ (അമേരിക്ക), മിഡോറി സാതോ (ജപ്പാൻ), റമി ജിംഗാരി (സുഡാൻ), റോള അൽ ഗൗൾ (ലബനീസ്), നതാലിയ ബാൻദരി (റഷ്യ) എന്നിവർ വിവിധ യോഗാ രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി.



