പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് കേന്ദ്രങ്ങളിൽ കനത്ത തിരക്ക്
ശാരിക I ദേശീയം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ തന്നെ ഒട്ടുമിക്ക പോളിംഗ് കേന്ദ്രങ്ങളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ആകെ 1,448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള വിഐപി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു. കൊൽക്കത്ത ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസിന്റെ കോട്ടകളിൽ സ്വാധീനം നിലനിർത്താൻ ഭരണകക്ഷിയും, അത് പിടിച്ചെടുക്കാൻ ബിജെപിയും കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. കഴിഞ്ഞ തവണ ഈ 142 മണ്ഡലങ്ങളിൽ 123 സീറ്റുകൾ നേടി തൃണമൂൽ വൻ മുന്നേറ്റം നടത്തിയിരുന്നു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോളിംഗ് കേന്ദ്രങ്ങളിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയുടെ കർശന നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ രേഖപ്പെടുത്തിയ 93.19 ശതമാനം എന്ന റെക്കോർഡ് പോളിംഗ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. വൈകിട്ട് ആറ് മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
aa



