ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ ക്യാമറ
അബുദാബി : വാഹനമോടിക്കുന്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ പ്രത്യേക ക്യാമറ സ്ഥാപിക്കുമെന്ന് പോലീസ്. നിലവിലുള്ള ക്യാമറകളിലും ഇത്തരം സംവിധാനം ഏർപ്പെടുത്തും. ഒന്നിലേറെ വരികളുള്ള റോഡിൽ ഓരോ ലെയ്നിലെയും അമിത വേഗക്കാരെ പിടികൂടാനുള്ള സംവിധാനം ക്യാമറയിലുണ്ടാകും.
വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. അമിത വേഗവും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമാണ് കൂടുതൽ അപകടങ്ങളുണ്ടാക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ ലെയ്നുകളിലെയും വേഗപരിധി നിശ്ചയിക്കാനും നീക്കമുണ്ട്. സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബുദാബി പൊലീസ് ഈയിടെ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇങ്ങനെ നിരവധി നിർദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവയിൽ ക്രിയാത്മക നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്നും പോലീസ് സൂചിപ്പിച്ചു. വാഹനം ഓടിക്കുന്നവരുടെ മോശമായ പെരുമാറ്റം ഗുരുതരമായ അപകടങ്ങളിലേക്കും മരണത്തിനും വഴിവയ്ക്കുന്നതായി പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷം അബുദാബിയിലുണ്ടായ വാഹനാപകടങ്ങളിൽ 199 പേരാണ് മരിച്ചത്. 149 പേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
2016ലെ വാഹനാപകടങ്ങളിൽ 289 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 156 ആയിരുന്നു. സുരക്ഷിത യാത്രയ്ക്കായി ഗതാഗത വിഭാഗം നടപ്പാക്കിവന്ന പരിഷ്കാരങ്ങളുടെ ഫലമായി അപകടങ്ങളും മരണവും കുറഞ്ഞുവരുന്നതായും പോലീസ് വ്യക്തമാക്കി.
പെട്ടെന്നുള്ള ലൈൻ മാറ്റം, റെഡ് സിഗ്നൽ മറികടക്കൽ, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ് വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന മറ്റു കാരണങ്ങളെന്ന് അബുദാബി പോലീസിലെ സെക്യൂരിറ്റി മീഡിയാ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു. ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നതിലൂടെ സ്വന്തം ജീവനൊപ്പം സഹയാത്രികരുടെ ജീവനുംകൂടിയാണ് സുരക്ഷിതമാക്കുന്നതെന്നും പോലീസ് ഓർമിപ്പിച്ചു.



