പ്രവാസികൾക്കായി നോർക്ക വഴി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കൊരുങ്ങി സംസ്ഥാന സർക്കാർ

ഷീബ വിജയൻ
അബൂദബി I പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നോർക്ക റൂട്സ് മുഖേനയാണ് ഗ്രൂപ് മെഡി ക്ലെയിം ആൻഡ് ഗ്രൂപ് പേഴ്സണൽ ആക്സിഡന്‍റ് പോളിസി അഥവാ ‘നോർക്ക കെയർ’ സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രീലോഞ്ചിങ് നോർട്ട് റൂട്സ് റെസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അബൂദബിയിൽ നിർവഹിച്ചു. പരിപാടിയിൽ പദ്ധതിയുടെ ലോഗോ ലോഞ്ചിങ്ങും നടത്തി. നോർക്ക റൂട്സ് അംഗത്വമുള്ളവർക്ക് സെപ്റ്റംബർ 22 മുതൽ പദ്ധതിയിൽ രെജിസ്റ്റർ ചെയ്യാം. ഒക്ടോബർ 21 വരെയാണ് എൻറോൾമെന്‍റ് സമയം. നവംബർ ഒന്ന് മുതലാണ് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങുക.
നോർക്ക കെയറിന്‍റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ട് മക്കൾ അടക്കം നാല് പേർ അടങ്ങുന്ന പ്രവാസി കുടുംബത്തിന് 13,411 രൂപ അല്ലെങ്കിൽ 563 ദിർഹം ആണ് വാർഷിക പ്രീമിയം തുക. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4,130 രൂപ അല്ലെങ്കിൽ 173 ദിർഹം അടയ്ക്കണം. ഒരു വ്യക്തിക്ക് 8,101 രൂപ അല്ലെങ്കിൽ 340 ദിർഹം ആണ് പ്രീമിയം തുക. 18 മുതൽ 70 വയസ് വരെ ആണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചു ലക്ഷം രൂപ ആണ് ഇൻഷുറൻസ് തുക. ഗ്രൂപ് പേഴ്സണൽ ആക്സിഡന്‍റ് 10 ലക്ഷം രൂപ ആണ് ഇൻഷുറൻസ് തുക. നോർക്ക റൂട്സ് വെബ്‌സെറ്റോ ആപ്ലിക്കേഷനോ മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യയിൽ പതിനാലായിരത്തിൽ അധികം ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാവും. ക്യാഷ്ലസായി ചികിത്സ ലഭ്യമാവുമെന്നതാണ് പദ്ധതിയുടെ സവിശേഷത.
AASSA