ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ന്യൂകാസിൽ യുണൈറ്റഡ് അവസാനിപ്പിച്ചാൽ, ക്രിസ്റ്റ്യാനോ വായ്പാടിസ്ഥാനത്തിലെത്തും
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ന്യൂകാസിലിൻ്റെ ഉടമകൾ.
പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമിന് വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയും. വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ ആദ്യ നാല് സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്യാൻ സാധ്യത ഏറെയാണ്. 2025 വരെയാണ് അൽ നസ്റുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുള്ളത്.
റൊണാൾഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയർ പോർട്ടിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ വൻ സ്വീകരണമാണ് സൗദി സ്‌പോർട്‌സ്, അൽ നസർ ക്ലബ് അധികൃതർ ഒരുക്കിയത്.
dfbfdg