ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് അവസാനിച്ചു
റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്ക് സൗദിയിൽ നടപ്പാക്കിയിരുന്ന ലെവി ഇളവിന്റെ സമയപരിധി അവസാനിച്ചു. ഇനി മുതൽ നാലും അതിൽ കുറവും വിദേശ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും ലെവി ഒടുക്കേണ്ടിവരും. ഇതോടെ ഇത്തരം സ്ഥാപനങ്ങൾ പ്രയാസത്തിലായിരിക്കുകയാണ്. നേരത്തെ നാലിന് മുകളിൽ വിദേശികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു ലെവി ഈടാക്കിയിരുന്നത്.
ഇഖാമ (താമസരേഖ) പുതുക്കുന്നതിന് മുമ്പ് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ സമീപിച്ച ചെറുകിട സ്ഥാപന ഉടമകളോട് ലെവി അടയ്ക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായാണ് ഭീമമായ ലെവി അടയ്ക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ചെറുകിട സ്ഥാപനത്തിലെ ഒരു തൊഴിലാളി വർഷത്തിൽ 100 റിയാലാണ് വർക്ക് പെർമിറ്റ് ഫീസ് ആയി അടച്ചിരുന്നത്. ഈ സ്ഥാനത്ത് ഇപ്പോൾ ഏഴായിരം റിയാലിൽ കൂടുതൽ ഓരോ തൊഴിലാളിയും അടയ്ക്കേണ്ടിവരും.

