ഹൂതികൾ ലക്ഷ്യമിട്ടത് നജ്‌റാനിലെ ജനവാസ മേഖലയെന്ന് സഖ്യസേനാ വക്താവ്
അൽകോബാർ : തിങ്കളാഴ്ച രാത്രി സൗദിക്ക് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത യെമനിലെ ഹൂതികൾ ലക്ഷ്യമിട്ടത് നജ്‌റാനിലെ ജനവാസ മേഖലയാണെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി വെളിപ്പെടുത്തി. രാത്രി 10.16 നാണ് യെമനിലെ അംറാൻ പ്രവിശ്യയിൽ നിന്ന് സൗദിയിലെ തെക്കൻ പ്രവിശ്യയായ നജ്്‌റാനിലേക്ക് മിസൈൽ വിക്ഷേപിച്ചത്. സൗദി വ്യോമസേനക്ക് വിമാനം ആകാശത്തുവെച്ചുതന്നെ തകർക്കാൻ സാധിച്ചു.
ഇറാൻ നൽകുന്ന ഡ്രോണുകൾ ഉപയോഗിച്ച് സൗദിക്കുനേരെ ആക്രമണത്തിനു മുതിർന്നാൽ പ്രത്യാഘാതം ഗുരുതരമായരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഹുതികൾ മിസൈൽ അയച്ചതെന്ന് കേണൽ മാലിക്കി പറഞ്ഞു. ദക്ഷിണഭാഗത്ത് രണ്ട് ഡ്രോണുകൾ നേരത്തെ സൗദി സേന വെടിവെച്ചിട്ടിരുന്നു. സൗദി ലക്ഷ്യമിട്ട് ഹൂതികൾ ഇതുവരെ 119 ബാലിസ്റ്റിക് മിസൈൽആക്രമണമാണ് നടത്തിയത്. യെമനിൽ ഹൂതികൾ കയ്യടക്കിയ സനയിലെ എയർപോർട്ടാണ് ഡ്രോൺ ആക്രമണത്തിനായി ഉപയോഗിക്കുന്നതെന്ന് കേണൽ മാലിക്കി വാർത്താലേഖകരോട് പറഞ്ഞു.
ഡ്രോണുകൾ ഇറാൻ നിർമ്മിതമാണെന്ന് യെമൻ പ്രസിഡണ്ട് അബ്ദു റബ്ബ് മൻസൂർ ഹാദി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. യെമൻ സൈന്യത്തിന് ആളില്ലാ വിമാനങ്ങൾ ഇല്ലായിരുന്നുവെന്നും പ്രാദേശികമായി നിർമ്മിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014ൽ സന പിടിച്ചെടുത്ത ഹൂതികൾക്ക് ഇറാൻ ആയുധ പിന്തുണയും സഹായവും തുടരുകയാണ്.



