ഖത്തറിൽ മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ. മാർച്ച് 20 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2020ലെ 17−ാം നന്പർ നിയമമാണിത്. ഈ നിയമം അനുസരിച്ച് എല്ലാ തൊഴിലാളികൾക്കും 1,000 റിയാൽ(19,896 ഇന്ത്യന്‍ രൂപ) മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സായി 300 റിയാലും അധികം നൽകാനും നിയമത്തിൽ വ്യക്തമാക്കുന്നു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നിയമത്തിന് അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞതോടെയാണ് ഞായറാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നതെന്ന് തൊഴിൽ സാമൂഹിക ഭരണകാര്യമന്ത്രാലയം അറിയിച്ചു. ഗൾഫ് മേഖലയിൽ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.

