ഹൗസിംഗ് ഫിനാൻസ് പദ്ധതികൾ: 17,000 ബഹ്‌റൈനി കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചതായി മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: 2022 ഓഗസ്റ്റ് മുതൽ ഇതുവരെ പതിനേഴായിരത്തോളം ബഹ്‌റൈനി കുടുംബങ്ങൾക്ക് ഹൗസിംഗ് ഫിനാൻസ് പദ്ധതികളുടെ പ്രയോജനം ലഭിച്ചതായി ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ഹൗസിംഗ് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഈമാൻ അൽ അബ്ബാസി വെളിപ്പെടുത്തി. ബഹ്‌റൈൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
പങ്കാളികളായ ബാങ്കുകളുമായുള്ള സഹകരണം പൗരന്മാർക്ക് കൂടുതൽ തുക വായ്പ ലഭ്യമാക്കാനും അനുയോജ്യമായ ഭവന ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും വഴിയൊരുക്കിയതായി അൽ അബ്ബാസി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് റെഡിമേഡ് വീടുകളോ ഭൂമിയോ വാങ്ങാൻ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കുന്നു. പൗരന്മാർക്ക് വേഗത്തിലും എളുപ്പത്തിലും വീട് സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിവിധ ബാങ്കുകളുടെ വായ്പാ ഓഫറുകൾ താരതമ്യം ചെയ്തു തിരഞ്ഞെടുക്കാനുള്ള സൗകര്യവും നൽകുന്നുണ്ട്. ഭവന സേവനങ്ങൾ പൗരന്മാരുടെ അടുത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'മൊബൈൽ ഹൗസിംഗ് ഫിനാൻസ് ബ്രാഞ്ചിന്റെ' പത്താം പതിപ്പിനെക്കുറിച്ചും അവർ വിശദീകരിച്ചു. ഇതിലൂടെ 'തസ്ഹീൽ', 'തസ്ഹീൽ+', 'തമൂഹ്' തുടങ്ങിയ വിവിധ ഫിനാൻസിങ് പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും.
ഇതിനുപുറമെ, രാജ്യത്തെ ലഭ്യമായ വില്ലകൾ, അപ്പാർട്ടുമെന്റുകൾ, ഭൂമി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന 'ബെയ്ത്തി' (BeitY) ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിനെക്കുറിച്ചും ഈമാൻ അൽ അബ്ബാസി അഭിമുഖത്തിൽ വ്യക്തമാക്കി.
dSadsadsds

