ഖത്തറില്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

ദോഹ: ഖത്തറില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ലിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അടിസ്ഥാന ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമാകൂ. മന്ത്രിസഭ അംഗീകരിച്ച കരട് ഷൂറാ കൗണ്‍സിലിന് വിട്ടു. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. കാര്യക്ഷമവും ഗുണമേന്മയുള്ളതും സുസ്ഥിരവുമായ ആരോഗ്യപരിചരണ സംവിധാനം തയ്യാറാക്കലാണ് കരടിന്‍റെ ലക്ഷ്യം. നിലവില്‍ രാജ്യത്തെ സര്‍ക്കാർ ആശുപത്രികളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാകൂ. വിസയുള്ളവര്‍ക്ക് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കൂവെന്നതിനാല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സര്‍ക്കാർ ആശുപത്രികളില്‍ ചികിത്സ തേടാനാവില്ല.