ഖത്തറിൽ ആറ് വർഷത്തിനിടയിൽ വികസിപ്പിച്ചത് 40 പാർക്കുകൾ
ദോഹ : പൊതുജനങ്ങൾക്കു വിനോദത്തിനും വ്യായാമങ്ങൾക്കുമായി രാജ്യത്ത് ആറുവർഷത്തിനിടയിൽ ഖത്തർ വികസിപ്പിച്ചത് 40 പാർക്കുകൾ. 2010–16 വർഷത്തിനിടയിലാണ് നഗരസഭ, പരിസ്ഥിതി മന്ത്രാലയം ഇവ തയ്യാറാക്കിയത്. ഇതുൾപ്പെടെ മൊത്തം 87 പാർക്കുകളാണ് ഖത്തറിൽ പൊതുജനങ്ങൾക്കായി ഉള്ളത്. പബ്ലിക് പാർക്സ് വകുപ്പ് അഷ്ഗാലുമായി സഹകരിച്ചാണ് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നത്.
പ്രതിവർഷം 30–40 ലക്ഷം വരെ ചെറുമരങ്ങളും തൈകളും ഇത്തരത്തിൽ വെച്ചുപിടിപ്പിക്കുന്നുണ്ട്. ഓരോ പാർക്കിലും ആവശ്യത്തിനുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്ന തരത്തിലാണു പാർക്കുകൾ വികസിപ്പിക്കുന്നത്. വൈഫൈ സേവനമുൾപ്പെടെ ഇപ്പോൾ പാർക്കുകളിൽ ലഭ്യമാക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതിയിലാണു പാർക്കുകൾ. കുട്ടികൾക്കു കളിക്കാനുള്ള സൗകര്യവും പാർക്കുകളിലുണ്ട്.

