പ്രവാസി തൊഴിലാളികളുടെ പെർമിറ്റ് സംവിധാനം ലളിതമാക്കാൻ തൊഴിൽ മന്ത്രാലയം
ഷീബ വിജയൻ
മസ്കത്ത് I പ്രവാസികളായ തൊഴിലാളികളുടെ വർക്ക്പെർമിറ്റുമായി ബന്ധപ്പെട്ട ചെലവുകൾ കുറക്കാനും നടപടികൾ ലളിതമാക്കാനും ലക്ഷ്യമിട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. പുതിയ നടപടികൾ പ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ ഇനി അവരുടെ താമസാനുമതിയുടെ കാലാവധിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ നൽകും. എന്നാൽ, ജോലിക്കാരെ നിയമിക്കുന്ന കുടുംബങ്ങൾക്ക് അധിക ചെലവ് വരുന്നത് ഒഴിവാക്കാൻ വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ നിലനിർത്തും. ഭിന്നശേഷിയുള്ളവർ, പരിചരണം ആവശ്യമുള്ള മുതിർന്ന പൗരന്മാർ, സാമൂഹികസഹായം ലഭിക്കുന്ന കുറഞ്ഞ വരുമാനക്കാർ, വീടുകളിൽ പരിചരണം ആവശ്യമുള്ള രോഗികൾ തുടങ്ങിയവർക്ക് സഹായകരമായി നിയമിക്കുന്ന വീട്ടുജോലിക്കാരുടെ പെർമിറ്റ് ഫീസുകൾ മൊത്തമായി ഒഴിവാക്കും.
തൊഴിൽദാതാക്കൾക്ക് ഇപ്പോൾ തൊഴിലാളിയുടെ ജോലിയുടെ കാറ്റഗറി (ജോബ് കാറ്റഗറി) മാറ്റാൻ പുതിയ പെർമിറ്റ് എടുക്കേണ്ടതില്ല. പകരം നിലവിലെ കാറ്റഗറിയിലെ ഫീസിൽനിന്ന് പുതിയ കാറ്റഗറിയിലേക്ക് അധികം വരുന്ന ഫീസ് തുക മാത്രം അടച്ചാൽ മതി. ദാനസ്ഥാപനങ്ങൾ, പള്ളികൾ, ദേവാലയങ്ങൾ തുടങ്ങി സിവിൽ സൊസൈറ്റി, മനുഷ്യാവകാശ സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും ഫീസിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 141 ഒമാനി റിയാൽ ഉണ്ടായിരുന്നത് 101 ഒമാനി റിയാലായി ചുരുക്കി. ഒമാനിവത്കരണ മാനദണ്ഡം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് 30 ശതമാനം ഫീസിളവും നിശ്ചയിച്ച ഒമാനിവത്കരണവുമായി ബന്ധപ്പെട്ട മാനദണ്ഡം പാലിക്കാത്തവർക്ക് ഇരട്ടി ഫീസും ഈടാക്കും. കൃത്യസമയത്ത് വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പരമാവധി 500 ഒമാനി റിയാൽ വരെ പിഴ ലഭിക്കും.
ോേോോേ
