17 ദിവസം കൊണ്ട് 213 കോഴ്‌സുകള്‍ പഠിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഗായത്രി
പത്തനംതിട്ട: കൊവിഡ് കാലം പലരും പല രീതിയിലാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് 17 ദിവസം കൊണ്ട് 213 കോഴ്‌സുകള്‍ പഠിച്ച് ലോക റെക്കോർഡ് സംവന്തമാക്കിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ ഒരു അദ്ധ്യാപിക.
ആറന്മുള സ്വദേശിനി ഗായത്രിയാണ് വെറും 17 ദിവസം കൊണ്ട് 213 കോഴ്സുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചെടുത്ത വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫ് എക്‌സലന്‍സിനാണ് ഈ അദ്ധ്യാപിക അര്‍ഹയായത്. എന്‍ജീനിയറിംഗ് കോളജ് അദ്ധ്യാപികയായ ഗായത്രി കൊവിഡ് കാലത്ത് വീണു കിട്ടിയ അവധി ആസ്വദിച്ചത് ഓണ്‍ലൈന്‍ പ0ന രൂപത്തിലായിരുന്നു.
പ്രശസ്തമായ വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകളാണ് ഓണ്‍ലൈന്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. ജോണ്‍ ഹോപ്കിന്‍സ്, ബാള്‍ട്ടിമോര്‍, ന്യൂ ഹെവന്‍ എന്നിവ ഇതിലുള്‍പ്പെടും. റെക്കോര്‍ഡ് നേടിയത് 213 കോഴ്‌സുകള്‍ സ്വായത്തമാക്കിയാണെങ്കിലും ഇതില്‍ കൂടുതല്‍ കോഴ്‌സുകള്‍ ഇതിനോടകം പഠിച്ചു കഴിഞ്ഞു. ഇനിയും തുടരാനാണ് ഗായത്രിയുടെ തീരുമാനം. ഓണ്‍ലൈന്‍ പഠന രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താനും ആലോചനയുണ്ട്. ഭര്‍ത്താവ് ശബരി നായരും കുട്ടികളും അടക്കം കുടുംബം മുഴുവനും പിന്തുണയുമായി ഗായത്രിയ്ക്ക് ഒപ്പമുണ്ട്.