ജഗന് മോഹന്‍ റെഡ്ഡി ആശുപത്രി വിട്ടു
ഹൈദരാബാദ്:
കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന്ധ്രാ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ആശുപത്രി വിട്ടു. ഇന്നത്തെ ജഗന്റെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ജഗന് നേരേ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടരയോടെ വിജയവാഡയില്വച്ചാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തെറ്റാലി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇടതു കണ്ണിന്‍റെ മുകളിലായിട്ടാണ് കല്ലു കൊണ്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എംഎല്‍എ വെല്ലംപള്ളി ശ്രീനിവാസനും കല്ലേറില്‍ പരിക്കേറ്റിരുന്നു. കണ്ണിന് പരിക്കേറ്റ എംഎല്‍എ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നിൽ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ആക്രമണത്തെ അപലപിച്ച് ടിഡിപി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിട്ടുണ്ട്.
a