വിനോദസഞ്ചാരികളെ തടയുന്ന പതിവില്ല; രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി തേടിയിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി തേടിയിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. വിനോദസഞ്ചാരികളെ തടയുന്ന പതിവില്ല, എത്ര പേർ വേണമെങ്കിലും വന്നു പോകട്ടെയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം ആസാം സർക്കാർ രണ്ട് ജില്ലകളിൽ രാത്രി തങ്ങാൻ അനുമതി നിഷേധിച്ചതായി കോൺഗ്രസ് അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ കഴിയുന്ന കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാനും അനുവാദം നിഷേധിച്ചതായി കോൺഗ്രസ് ആരോപിച്ചു.
ആദ്യം കണ്ടെയ്നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയ ശേഷം നിഷേധിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. നേരത്തെ, ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്കുള്ള അനുമതി മണിപ്പൂർ സർക്കാരും നിഷേധിച്ചിരുന്നു. ക്രമസമാധാന സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടിയാണ് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ് അനുമതി നിഷേധിച്ചത്. തുടർന്ന് കോൺഗ്രസ് കാങ്‌ജെയ്ബുങ്ങിൽ നിന്ന് ഉദ്ഘാടന വേദി ഖോങ്‌ജോമിലേക്ക് മാറ്റിയതായി അറിയിച്ചിരുന്നു. ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്.
asdasd