യു.എൻ രക്ഷാസമിതിയിൽ അംഗമായി ബഹ്‌റൈൻ ചുമതലയേറ്റു
പ്രദീപ് പുറവങ്കര / മനാമ
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമായി ബഹ്‌റൈൻ ഔദ്യോഗികമായി ചുമതലയേറ്റു. 2026-2027 കാലയളവിലേക്കുള്ള ഈ അംഗത്വം ആഗോള സമാധാനം, സഹവർത്തിത്വം, ഐക്യദാർഢ്യം എന്നിവയോടുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പ്രസ്താവിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗനിർദേശങ്ങൾക്കും കീഴിലുള്ള ബഹ്‌റൈന്റെ വലിയ നയതന്ത്ര വിജയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത് രണ്ടാം തവണയാണ് ബഹ്‌റൈൻ രക്ഷാസമിതിയിൽ ഇടംപിടിക്കുന്നത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുക, അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുക, ഭീകരവാദത്തെ നേരിടുക എന്നിവയ്ക്കാണ് ബഹ്‌റൈൻ സമിതിയിൽ മുൻഗണന നൽകുന്നത്. സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിലും ആഗോള ഊർജ വ്യാപാരം സംരക്ഷിക്കുന്നതിലും രാജ്യം സജീവ പങ്കുവഹിക്കും.
കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര നിയമം നിർമ്മിക്കുക, ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങളും ബഹ്‌റൈൻ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും. യുഎൻ സംവിധാനത്തെ കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കാൻ രാജ്യം പരിശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
xcvcv

